Friday, May 8, 2015

സെൽഫി

Front Cam മാത്രം പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളെ പോലെ പുതിയ (ഭരണ)കാലം 
പിന്നിലെ കാഴ്ചകളെ അത്രയും അത് മറന്നു കളയുന്നു 
ഓരോ ക്ലിക്കും അവനവനിലേക്ക്‌ മാത്രം തുറക്കുന്ന ജാലകങ്ങൾ !

Friday, December 19, 2014

സ്വാതന്ത്ര്യം


ഓഫീസ് ഭിത്തിയിലെ തണുപ്പൻ യന്ത്രത്തിന്റെ പാളിയിൽ 
സ്വന്തം മടുപ്പ് എഴുതി വെക്കുക 
താഴ്‌വാരങ്ങളിലെ വയല്പ്പൂക്കളുടെ മണമുള്ള കാറ്റിൽ 
നമുക്ക്  കൈ വിരിച്ചു പിടിക്കാൻ  സമയമായിരിക്കുന്നു  
ഇവിടുത്തെ തിളങ്ങുന്ന മാർബിൾ കളങ്ങളിൽ 
നമ്മൾ ആരോ നിയന്ത്രിക്കുന്ന കരുക്കൾ മാത്രമാണ് 
കുരുങ്ങിപ്പോയ കാലുകളെ വലിച്ചെടുക്കുക 
ഇനി പാദങ്ങൾ പച്ച മണ്ണിന്റെ തണുപ്പും നോവുമറിയട്ടെ
അതിരാവിലെ ആരോ താഴെ വച്ച ഭാരം വീണ്ടുമുയർത്തി 
പാഴാക്കാനുള്ളതല്ല നിന്റെ വിയർപ്പ്  
അത് ഉഴുതിട്ട മണ്ണടരുകളിലേക്ക് പടർന്നു കയറാനുള്ളതാണ് 
ആ നനവിൽ ഉറങ്ങിക്കിടന്ന വിത്തുകൾക്ക് മുള പൊട്ടട്ടെ 

മറക്കരുത് 

നീ ചട്ടികളിൽ വളരാനുള്ളതല്ല 
ആകാശങ്ങളിലേക്ക്  കൈകൾ വിരിച്ച്  പടർന്നു പന്തലിക്കാനുള്ളതാണ് 

Tuesday, November 4, 2014

തിരുത്ത്

അവളാൽ ഉപേക്ഷിക്കപ്പെട്ടതിന്റെ അന്ന് തന്നെയാണ് ദൈവം പ്രത്യക്ഷപ്പെട്ടത് 
ഞാൻ ഒരേ സമയം അത്ഭുതത്തോടും നിരാശയോടും കൂടി ദൈവത്തെ നോക്കി 
ദൈവം പുഞ്ചിരിക്കുന്നു 
എനിക്ക് സഹിച്ചില്ല 

"അവൾ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ അന്ന് 
ഞാൻ നിന്നോടും സമ്മതം ചോദിച്ചതല്ലേ 
അപ്പൊ നീ ആകാശത്ത് മഴവില്ല് വിരിയിച്ചു 
ഇനി പുതിയ വെളിച്ചവും നിറങ്ങളും എന്ന് വെളിപാട് തന്നു 
എല്ലാം തച്ചുടച്ച് കളയാനായിരുന്നു എങ്കിൽ പിന്നെ എന്തിനായിരുന്നു ആ മഴവില്ല് ? "

ദൈവം ഇളവെയിൽ പരത്തി ഒരിക്കൽ കൂടി പുഞ്ചിരിച്ചു  
പിന്നെ സൗമ്യതയോടെ മൊഴിഞ്ഞു 

വെളിപാടുകളെ തെറ്റിച്ച് വായിക്കാൻ നിന്നോടാരു പറഞ്ഞു 
നിന്നെ പണ്ട് പ്രണയിച്ചിരുന്നവരുടെ കണ്ണുനീരിൽ ചൂണ്ടു വിരലിൽ മുക്കി 
അന്ന് ആകാശത്തിന്റെ ചെരുവിൽ ഞാൻ മഴവില്ല് വരക്കുമ്പോൾ 
എന്റെ മനസ്സിൽ നോഹയും മലയിൽ ഉറച്ച് പോയ അവന്റെ പെട്ടകവുമായിരുന്നു
ഞാൻ ഒന്നേ ഉദ്യേശിച്ചുള്ളൂ 

നിന്റെ പ്രണയ മഴക്ക് തോരാൻ സമയമായി !!

Wednesday, October 22, 2014

വേര്‍തിരിവ്

നഷ്ട പ്രണയമെന്നാല്‍ നമ്മള്‍ തിരസ്ക്കരിക്കപ്പെട്ട പ്രണയങ്ങള്‍ മാത്രമാണ്
നമ്മളാൽ തിരസ്ക്കരിച്ചതിനെ അത് സൗകര്യപൂ൪വ്വം മറന്ന് കളയുന്നു !

Monday, October 20, 2014

വിതക്കുന്നവര്‍



കല്ലായിരുന്നു നെഞ്ചില്‍
കണ്ണ് നീരിന്റെ ചാല് കീറി നീയാണ് അത് ഉഴുതു മറിച്ചത്
ഇനി ഈ നിലത്തില്‍ വീഴുന്ന ഒരു കതിരും പതിരായി പോവില്ല
ഇവിടെ പൂവിടുന്ന ഓരോ ചെടിക്കും നിന്റെ സുഗന്ധമുണ്ടായിരിക്കും
വരും തലമുറകള്‍ക്കുള്ള വളം ഞാനായിരിക്കും 

Sunday, May 25, 2014

പിന്‍വിളി

പെണ്ണ് കെട്ടിയവന്‍ വളര്‍ത്ത് നായകളെ പോലെയാണ് 
തുടല് പൊട്ടിച്ചാലും അന്തിയാകുമ്പോള്‍ കൂട് വിളിക്കും 

Thursday, April 24, 2014

കടലിനു മീതെ സഞ്ചരിക്കുന്നവര്‍

ചിറകുകള്‍ ഉള്ളവരാണ് കടലിനു മീതെ സഞ്ചരിക്കുന്നത് 
സൂര്യന് കുറുകെ പറക്കുന്ന കടല്‍ കാക്കകള്‍ക്ക് മാത്രമല്ല 
തിരയില്‍ നിന്നും തിരയിലേക്ക് എടുത്തെറിയപ്പെടുന്ന പടകിനും ഉണ്ടത് 

ഓളത്തിനു മീതെ വരുന്ന ക്രിസ്തുവിനെ നോക്കു 
ആ ചുമലുകളിലുമില്ലെ അദൃശ്യമായ ചിറകുകള്‍ !

നിങ്ങള്‍ തിരകള്‍ക്ക് മീതെ ആയിരിക്കുമ്പോഴും പറന്നുയരുന്നില്ലെങ്കില്‍
സുഹൃത്തേ..
നിങ്ങള്‍ക്ക്  ചുവട്ടിലുള്ളത് ചാവ് കടലാണ് !!

Monday, April 21, 2014

ചെക്ക്‌ പോസ്റ്റ്‌

മാറ്റങ്ങള്‍ നൊസ്റ്റാള്‍ജിയയുടെ പൈലറ്റ് വാഹനമാണ് !! 

Wednesday, April 16, 2014

പ്രൊഫൈല്‍


സൌഹൃദങ്ങള്‍ക്ക് പരിധിയുണ്ട് 
അടച്ചിട്ട വാതിലിനു മുന്നില്‍ അപേക്ഷകരുടെ നീളം കൂടുമ്പോള്‍ 
സംസാരങ്ങള്‍ നിലക്കുകയും നീ സമാധിയാവുകയും 
ഒടുക്കം ഒരു മതം  തന്നെ ആവുകയും ചെയ്യും 

ഇനി നിനക്കും പിന്തുടര്‍ച്ചക്കാര്‍ !! 


ആള്‍ക്കൂട്ടങ്ങളെ ഒറ്റക്കാക്കിയും 
ഒറ്റക്കായവരെ ആള്‍ക്കൂട്ടങ്ങള്‍  ആക്കിയും രസിക്കുന്ന സൂക്കര്‍ ബെര്‍ഗ് 

നീ മരിച്ചവരുടെ പ്രൊഫൈലുകളെ അടക്കം ചെയ്യുന്നത്‌ എവിടെയാണ് ?

Tuesday, November 19, 2013

കമ്പിളി പുതപ്പ്

നിന്റെ പിണക്കങ്ങള്‍  വേനല്‍ക്കാലത്തെ പുതപ്പു പോലെയാണ്  
എത്ര ചൂടാണെങ്കിലും അതിനകത്തൊരു കുഞ്ഞു തണുപ്പുണ്ടാകും !

Tuesday, October 1, 2013

അവള്‍

ചിറകുകള്‍ ഒളിപ്പിച്ചു വെച്ച് വെറും നിലത്തു കൂടി നടന്നു പോകുന്നൊരു പക്ഷി 

Tuesday, September 3, 2013

പാക്കറ്റ് പ്രണയം

പെണ്ണിന്റെ വാക്കും ലെയിസിന്റെ പായ്ക്കും ഒരേപോലെയാണ് 

പകുതി ഗ്യാസ് !!


Thursday, August 15, 2013

തിരിച്ചറിവ്

പ്രണയത്തില്‍ പ്രണയത്തേക്കാള്‍ തീക്ഷ്ണമായ ഒന്നുണ്ടെങ്കില്‍ 
അത് വഞ്ചിക്കപ്പെടുമ്പോഴുള്ള പക മാത്രമാണ് !

Monday, July 22, 2013

പനി

പനി - ചില ഓ൪മ്മകള്‍ പോലെ
എത്ര കുടഞ്ഞു കളഞ്ഞിട്ടും തലയില്‍ നിന്നും പോണില്ല !!

Wednesday, June 26, 2013

വിവാഹം

കണ്ട പൂന്തോട്ടങ്ങള്‍ അത്രയും മറ്റാരുടെയോക്കെയോ ആണെന്നും 
ഇനി ഇനി മുതലങ്ങോട്ട്  മുറ്റത്ത് നില്ക്കുന്ന കടലാസ് ചെടിക്ക് മാത്രം വെള്ളം കോരിയാല്‍  മതിയെന്നുമുള്ള തിരിച്ചറിവ്

Tuesday, June 25, 2013

നൂല്‍ മഴ

ചില പെണ്ണുങ്ങള്‍ നൂല്‍ മഴ പോലെയാണ് 
തകത്തൊട്ടു പെയ്യത്തുമില്ല 
എന്നാ മനുഷ്യനെ മെനക്കെടുത്തുകയും  ചെയ്യും !

Tuesday, June 18, 2013

സമയം

നീ ഇട്ടേച്ചു പോയതിന്റെ അന്ന് വൈകിട്ടാണ് 
നീ തന്നെ സമ്മാനമായി തന്ന വാച്ച് ഞാന്‍ അഴിച്ചു വെച്ചത് 
ഇടത്തേ കൈ തണ്ട ഇപ്പോഴും ശൂന്യമാണ് 

പക്ഷെ ഇപ്പോഴാണ് സമയം ശരിയായത് !!

സത്യമായും ഞാ൯ ഒന്ന് തൊട്ടേ ഉള്ളു

മൊബൈല്‍ ഫോണ്‍ വഴി ഫേസ് ബുക്കിന്റെ ഹോം പേജില്‍ കയറിയപ്പോ സുന്ദരിയായ ഒരു പെണ്‍കുട്ടി 
കൊള്ളാലോ, ഒന്ന് കണ്ട് കളയാം എന്ന് വിചാരിച്ച് ടച് സ്ക്രീനില്‍ നടുവിരല്‍ തൊട്ടപ്പോ ഞെട്ടിപ്പോയി 

Loading !! 

സത്യമായും ഞാ൯ ഒന്ന് തൊട്ടേ ഉള്ളു !!!

Tuesday, June 4, 2013

അമ്മ ആകാശം ചിറകുകള്‍




വൈകുന്നേരം വീട്ടില്‍ വന്നു കയറുമ്പോള്‍ വീട്ടുമുറ്റത്തെ വലിയ കിളിക്കൂട്‌ ചൂണ്ടിക്കാണിച്ചു മമ്മി ആണ് പറഞ്ഞത്. താഴത്തെ പറമ്പിലെ തെങ്ങില്‍ നിന്നും 3 കാ൪മാ൯ കുഞ്ഞുങ്ങളെ കിട്ടിയത്രേ ! തെങ്ങ് കയറാ൯  വന്ന പ്രദീപിന്റെ സാഹസീകത. തല പോയ തെങ്ങി൯   പൊത്തില്‍ നിന്നും കോരിയെടുത്ത 3 കുഞ്ഞുങ്ങള്‍ Love birds ന്റെ കൂട്ടില്‍  പേടിച്ചരണ്ടിരിക്കുന്നു.  

പിറ്റേന്ന് രാവിലെ കിളി കുഞ്ഞുങ്ങളെ  കാണാ൯ കൂട്ടിനരികില്‍ ചെന്നപ്പോള്‍ മറ്റൊരു കാഴ്ച കണ്ടു. കിളിക്കൂടിനു മുകളിലൂടെ വീട്ടിലേക്കു നീണ്ടു പോകുന്ന കേബിള്‍ ലൈനില്‍ രണ്ടു തള്ള ക്കിളികള്‍ . അതിലൊന്നിന്റെ മഞ്ഞ കൊക്കില്‍ ആഞ്ഞിലിപ്പഴത്തിന്റെ ഒരു വലിയ അല്ലി ഒതുക്കിപ്പിടിച്ചിരിക്കുന്നു. ഞാ൯  കിളിക്കൂടിനു അരികില്‍  നിന്നും മാറി നിന്നു. 
കുഞ്ഞുങ്ങളുടെ കരച്ചില്‍  ഉച്ചത്തിലായി. അമ്മക്കിളി താഴേക്കു പറന്നു വന്നു. ഇരിമ്പ്  കൂടിന്റെ അഴികളില്‍ ചിറകു വിടര്ത്തി വെച്ച് അമ്മ  ആഞ്ഞിലിപ്പഴം അകത്തേക്ക് നീട്ടി. കൂട്ടില്‍ ചെറു കിളികളുടെ ചിറകടിയോച്ചകള്‍  

''എന്തിനാ അതിനെ ഇങ്ങനെ കൂട്ടില്‍  ഇട്ടിരിക്കണേ ? പറത്തി വിട്ടു കൂടെ ??'' ഒരുആദ൪ശവാദിയുടെ ഭാവം എടുത്തണിഞ്ഞു ഞാ൯  അങ്ങനെ പറയുമ്പോള്‍ മമ്മി എനിക്കുള്ള പുട്ട് പ്ലേററിലേക്ക് എടുത്തു വെക്കുകയായിരുന്നു.
 ''അതിനു രണ്ടു ചിറകുകള്‍ ഉണ്ട്. കൂടിനു പുറത്തു വലിയൊരു ആകാശം ഉണ്ട്..'' അങ്ങനൊക്കെ പറയണമെന്ന് വിചാരിചെങ്കിലും പറഞ്ഞില്ല. വലിയ കാര്യങ്ങള്‍ വീട്ടില്‍ സംസാരിക്കാനുള്ളതല്ലല്ലോ !
" ആ പ്രദീപ്‌ , വീഴാറായ തെങ്ങിന് മേലെ വലിഞ്ഞു കേറി എടുത്തതല്ലേ. ഇനി നമ്മളായിട്ട് അതിനെ  തുറന്നു വിട്ട അവനു എന്ത് തോന്നും'' മമ്മി പ്ലേറ്റ് എനിക്ക് നേരെ നീക്കി വെച്ചു. ഇനി കാണുമ്പോള്‍ പ്രദീപ് നോട് ഇക്കാര്യം പറയണം എന്ന് ഞാ൯  മനസ്സില്‍ ഉറപ്പിച്ചു 

''മനുഷ്യ൪ തൊട്ട കുഞ്ഞുങ്ങളെ പിന്നെ തള്ളക്കിളികള്‍ തിരിഞ്ഞു നോക്കില്ല. നമ്മള്‍ പറത്തി വിട്ടാലും അതിനു അറിവായിട്ടില്ലല്ലോ. വല്ല കാക്കയോ പരുന്തോ വന്നു റാഞ്ചിക്കൊണ്ട് പോകും. അതിലും ഭേദം അതാ കൂട്ടില്‍ തന്നെ കിടക്കുന്നതല്ലേ ?"-  പിറ്റേന്ന് രാവിലെ പ്രദീപ് എന്നെ നോക്കി അങ്ങനെ പറയുമ്പോള്‍ എനിക്കത് പൂ൪ണ്ണമായും വിശ്വസിക്കാ൯  പറ്റിയില്ലെങ്കിലും നിഷേധിക്കാനായില്ല . കാരണം അപ്പോള്‍ പുള്ളി എന്റെ ചെളി പറ്റിയ കാ൪  കഴുകി തുടക്കുകയായിരുന്നു.
''അടുത്ത മാസം ചെട്ടായീടെം ചേച്ചിയുടെയും പിള്ളേര് വരും. അപ്പോഴേക്കും ഇതുങ്ങള് വലുതാകും. അപ്പൊ നമുക്ക് പറത്തി വിടാം.'' - വായിച്ചു കൊണ്ടിരുന്ന പത്രത്തില്‍ നിന്നും മുഖം ഉയ൪ത്തി പപ്പ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കും അത് കൊള്ളം എന്ന് തോന്നി. വീട്ടിലെ ഏറ്റവും പുതിയ തലമുറയെ സ്വാതന്ത്ര്യത്തിന്റെ പാഠങ്ങള്‍ കാണിച്ച്  കൊടുത്ത് വീര പുരുഷ൯ ആകാനുള്ള അവസരം എന്തിനു നഷ്ടപ്പെടുത്തണം.  
ഞാ൯  കൂട്ടിലേക്ക് നോക്കി. സന്ദ൪ശക൪  കൂടുതലുണ്ട്. കേബിളിനു മുകളിലും കൂടിനരികിലുള്ള പേര മരത്തിലുമായി അഞ്ച് കിളികള്‍.  അമ്മക്കിളിയുടെ കൊക്കില്‍ ഇക്കുറി ഏതോ ചുവന്ന പഴമാണ്.

ഏതാണ്ട് ഒരാഴ്ച . അതിനകം തന്നെ തള്ളക്കിളി കുഞ്ഞുങ്ങള്‍ക്ക്‌ കല്പ്പിച്ച ഫുഡ്‌ ചാ൪ട്ട്   മമ്മി മനസ്സിലാക്കിയിരുന്നു. കൃത്യമായ ഇടവേളകളില്‍ പകല്‍ മുഴുവ൯  പഴങ്ങള്‍ ആണെങ്കില്‍ വൈകുന്നേരം നോണ്‍ വെജ് ആണ്.  ഓരോരുത്ത൪ക്കും  ഓരോ തവള ക്കുഞ്ഞുങ്ങള്‍ വീതം . അത്ഭുതം തോന്നി. ആര്ക്കും കൂടാതെ, കുറയാതെ ആ മൂന്നു കുഞ്ഞു തവളകളെ കൊത്തിയ്ര്ടുക്കാ൯  അവരെത്ര ദൂരം ചിറകടിച്ചു പറന്നിട്ടുണ്ടാകും. 
ആലോചിച്ചു നില്ക്കെ അപ്പുറത്ത് നിന്നും മമ്മിയുടെ ശബ്ദം കേട്ടു " നിനക്ക് പേരയ്ക്ക വേണോ ?"

രാവിലെ സിറ്റ് ഔട്ടില്‍ ഇരുന്നു പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാ൯ . മമ്മി പതിവുള്ള ചായയുമായി വന്നു. വാ൪ത്തയില്‍ നിന്നും മുഖം ഉയ൪ത്താതെ   ചായ വാങ്ങുമ്പോള്‍ കനത്ത മുഖത്തോടെ  മമ്മി പറഞ്ഞു   
''ഇന്നലെ കിളിക്കൂട്ടില്‍ പാമ്പ് കയറി. രാവിലെ നോക്കുമ്പോള്‍ ആ മൂന്നു എണ്ണങ്ങളും ചത്ത്‌ കിടക്കുന്നു.''
ചെവിയില്‍ ഒരു തള്ളക്കിളിയുടെ നിലവിളി. 
എനിക്ക് കൈ പൊള്ളി. 
ചായ നിലത്തു വെച്ച് ഞാ൯ ആരെയൊക്കെയോ ചീത്ത വിളിച്ചു. 
മമ്മി എന്തൊക്കെയോ പറഞ്ഞു. 
പിന്നെ രണ്ടു പേരും മിണ്ടാതായി. 
ചെവിയില്‍ ആ നിലവിളി അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു 

ഇപ്പോള്‍ ഞാ൯  ആ കൂടിനു അരികിലേക്ക് പോകാറില്ല. ഇന്നലെ വീടിനു പിന്നിലുള്ള മരത്തിനു ചോട്ടില്‍ നിന്ന് പല്ല് തേക്കുമ്പോള്‍ നിലത്തു ഒരു പഴുത്ത ആഞ്ഞിലിച്ചക്ക വീണു കിടക്കുന്നത് കണ്ടു. അത് കൊത്തിയെടുക്കേണ്ടായാള്‍ അപ്പുറത്തെ കേബിള്‍ ലൈനില്‍  ചിറകൊതുക്കി ഇരിക്കുന്നുണ്ടാകുമോ ? നോക്കാ൯  ധൈര്യം വന്നില്ല. ആ തള്ളക്കിളിയുടെ ഒരു നോട്ടം പോലും എന്നെ ഭസ്മമാക്കികളയും  എന്ന് തോന്നി. 
മമ്മി സിറ്റ് ഔട്ടില്‍ ചായ കൊണ്ട് വന്നു വെച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ഞാ൯  ആ ആഞ്ഞിലി പഴം എടുത്തു ആകാശത്തേക്ക് വലിച്ചെറിഞ്ഞ് കളഞ്ഞു .





Tuesday, April 30, 2013

ബാച്ചിലേഴ്സ് പാ൪ട്ടി



പാതിരാത്രി കള്ള് കുടിച്ചു ചെന്ന് കയറുമ്പോ സ്വന്തം മുറി പങ്കിട്ടു തരാന്‍   
നിന്ന നില്‍പ്പില്‍ നമുക്ക് നേരെ മൂന്നാറിന് പോയാലോ എന്ന് ചോദിയ്ക്കാന്‍
അന്ന് രാത്രി കുന്നിന്‍  മുകളിലെ മേച്ചില്‍ പുറങ്ങളിലൂടെ ബുള്ളറ്റ്  ഓടിച്ചു കയറ്റാന്‍
രണ്ടു ദിവസത്തേക്ക് ഇനി എന്നെ ആരും വിളിക്കണ്ട എന്ന് പറഞ്ഞു ഫോണ്‍ സ്വിച് ഓഫ് ചെയ്യാന്‍
അലമ്പാന്‍ , ബഹളം വെക്കാന്‍ 
ഒന്നിനും ഇനി അവനില്ല 

സാഹസീകനായ മറ്റൊരു സുഹൃത്ത് കൂടി ഭര്ത്താവായിരിക്കുന്നു !!

ഇനിയെല്ലാം വെറും പതിവ് വാചകങ്ങള്‍ 
അളിയാ വൈഫ്‌ ഹൌസില്‍ ആണ് വിളിക്കാവേ 
അവള്‍ക്കു ചെറിയൊരു പനി പോലെ . ഞാന്‍ ഒന്ന് ചെല്ലട്ടെ 
നേരം 10 മണി കഴിഞ്ഞു . നമുക്ക് വീട്ടില് പോകണ്ടേ ?
എന്തിനധികം 
കഴുത്ത്  പിരിച്ചൊടിച്ച കുപ്പിക്ക്‌ മു൯പില്‍ ഇരിക്കുമ്പോള്‍ പോലും 
തലവേദന , പത്ത്യം ,  പോലീസ് ചെക്കിങ്ങ് 
എല്ലാം സഹിക്കാം 
ഒടുക്കം  സ്തീ ധനം കിട്ടിയ കാറിന്റെ ചില്ല് താഴ്ത്തി 
എല്ലാ അവന്മാരും ചോദിക്കുന്നൊരു ചൊദ്യമില്ലെ..

ഇനിയെങ്കിലും നന്നായി കൂടെടാ ?

പ്ലീസ് 
അതെങ്കിലും ഒന്ന് ഒഴിവാക്കി തരണം 
ഞങ്ങള്‍ പാവം പാപികള്‍ ജീവിച്ചു പൊക്കോട്ടെ !